റിക്രൂട്ട്മെൻറ്
പ്രോസസ് : സ്റ്റേജ് ഒന്ന്
"ഹലോ, ഗുഡ് മോണിംഗ്. ഇത് മിസ്റ്റർ വിജയൻ നായരുടെ വീടല്ലേ?"
"നമസ്കാരം. വിജയനാണ്."
"വിജയനോ?. വിജയൻ നായരല്ലേ?. മിസ്റ്റർ രമേഷ് വിജയന്റെ ഫാദർ ?."
"അതെ."
"ഓ ഗോഷ്! സമാധാനായി.ഞാന്‍ വിചാരിച്ചൂ ..."
"ക്ഷമിക്കണം. ആരാണ് വിളിക്കുന്നതെന്ന് മനസ്സിലായില്ല്യ?."
"ഓ! സോറി മിസ്റ്റർ വിജയൻ നായർ. ഞാൻ റിട്ടയേഡ് മേജർ ശിവദാസ് മേനോൻ. മലപ്പുറം തിരൂരിൽ നിന്നാ വിളിക്കണത്. റീസന്റ്ലി, റ്റു ബി പ്രിസൈസ് ഓണ്‍ ലാസ്റ്റ് ഫ്രൈഡേ, മലനാട് ഓണ്‍ലൈൻ മാട്രിമണിയിൽ നിങ്ങളുടെ മകന്റെ ഒരു പ്രൊഫൈൽ കണ്ടിരുന്നു. ഐഡി നമ്പർ B.541832. ആമൈ റൈറ്റ് മിസ്റ്റർ നായർ?."
"ശരിയാണ്."
"ഓക്കേ. അതിനെപ്പറ്റി ഡീറ്റെയിൽഡ് ആയി സംസാരിക്കാമെന്ന് വെച്ചാണ് വിളിച്ചത്. എന്റെ മകൾ വിജിതയ്ക്ക് വേണ്ട്യാ."
"സന്തോഷം. പറയൂ സർ."
"മിസ്റ്റർ നായർ, വി ആർ വെരി മച്ച് ഇന്ററസ്റ്റഡ് ഇൻ ദ് പ്രൊഫൈൽ. നിങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ ഇതുമായി മുന്നോട്ടു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം."
"നല്ല കാര്യം. പക്ഷെ അതിനു മുൻപ് എത്രയോ കാര്യങ്ങൾ പരസ്പരം അറിയാൻ കിടക്കുന്നു."
"യെസ് ഒഫ് കോഴ്സ്! അതു പിന്നെ പറയാനുണ്ടോ! ബട്ട് മോസ്റ്റ് ഇമ്പോർട്ടന്റ് ഓഫ് ഓൾ ഈസ് ജാതകപ്പൊരുത്തം. മറ്റെല്ലാം സെക്കണ്ടറിയല്ലേ?."
"എല്ലാം പ്രധാനം തന്നെ."
"യു ആർ റൈറ്റ്! ഈച്ച് ആൻഡ് എവെരി തിങ്ങ് ഈസ് ഇമ്പോർട്ടന്റ്. എന്നാലും ആദ്യം നോക്കേണ്ടത് ജാതകപ്പൊരുത്തമാണല്ലോ?. അത് യോജിച്ചാലല്ലേ മുന്നോട്ട് പോകേണ്ടൂ . അതോണ്ടാ ഞാൻ പറഞ്ഞേ മറ്റതെല്ലാം സെക്കണ്ടറി എന്ന്."
"എന്നിട്ടെന്താ ജാതകം നോക്കിച്ചോ?."
"പിന്നില്ലാതെ! രണ്ടു ജാതകത്തിന്റെയും പൊരുത്തം ഉണ്ടാക്കിയ എക്സൈറ്റ്മെന്റ്! പറയാന്‍ പറ്റില്ല്യ! മുന്നോട്ടു പോകാമെന്ന് തുടക്കത്തിലേ എടുത്തുചാടി പറയാൻ എന്നെ കംപെൽ ചെയ്ത ഫാക്റ്ററും അതാണ്! ച്ചാൽ, ഈ പ്രൊഫൈലും ജാതകവും പഠിച്ചപ്പോ മിസ്റ്റർ നായർ, വീ വേർ റിയലി സർപ്രൈസ്ഡ്!"
"ഓ, അതെന്താണ് സർ?."
"എന്താന്നോ! പറഞ്ഞുവെച്ചതുപോല്യല്ലേ കുട്ടികളുടെ ജാതകം! കോംപാറ്റിബിൾ റ്റു ദ് ഹിൽറ്റ് !"
"ആണോ?."
"അബ്സോലൂട്ടിലി വണ്ടർഫുൾ കോമ്പിനേഷൻ!. ഐ ഫീൽ ദിസ് ഈസ് എ ഗോഡ്‌സെന്റ് ഓപ്പോർച്ചുനിറ്റി ഫോർ ബോത്ത് ഓഫ് അവർ ചിൽഡ്രൻ. ദൈവഹിതം എന്നൊക്കെ പറയൂലോ?."
"മകന്റെ ജാതകത്തിൽ ഏഴിൽ ചൊവ്വയുണ്ടായിരുന്നു."
"അത് കാണാതെ പോവ്വോ മിസ്റ്റർ നായർ.!ഏഴിൽ സ്ട്രോങ്ങ് ചൊവ്വയുണ്ടെന്നു മാത്രല്ല കൂടെ ശനിയും നില്ക്കുന്നു!. ആരാരാ മേലെ എന്ന മട്ടിൽ! ദോഷാൽ ദോഷം എന്ന് പറഞ്ഞാ മതീലോ? അതിനെയൊക്കെ ന്യൂട്രലൈസ് ചെയ്യണെങ്കിൽ അപ്പുറത്ത് എട്ടിൽ ചൊവ്വയുള്ള സ്ത്രീജാതകംതന്നെ വേണായിരുന്നു. ഫോർച്ചുനെറ്റ്ലി മൈ ഡോട്ടർ ഹാസ് ഗോട്ട് ഇറ്റ്!. അഷ്ട്ടമത്തിൽ ചൊവ്വ. അതാ ഞാൻ നേരത്തെ പറഞ്ഞേ ദൈവദത്തമെന്ന്!."
"പൊരുത്തങ്ങളൊക്കെ?."
"പരമോത്തമം!. പത്തിൽ ഒമ്പത് !. പോരെന്നുണ്ടെങ്കിൽ കേട്ടോളൂ ; ബോയ് ആൻഡ് ഗേൾ മേടം തുലാം രാശിക്കാരായതോണ്ട് രാശിപ്പൊരുത്തം സമസപ്തമം! . ഇതിൽപ്പരം കോംപാറ്റിബിലിറ്റി ഇനി കിട്ടാനുണ്ടോ മിസ്റ്റർ നായർ ?"
"ഉം."
"സമ്മതിച്ചൂലോ? റേയറസ്റ്റ് എമങ്ങ് റെയർ! ഇത്രയ്ക്ക് ചേർച്ചയുള്ള രണ്ട് ജാതകങ്ങൾ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല്യാന്നാ എന്റെ ആസ്ട്രളജർ തന്നെ പറഞ്ഞത്. ഇതല്ലെങ്കിൽ വേറൊന്നില്ല്യാത്രേ! റിമംബർ മിസ്റ്റർ വിജയൻ നായർ, എന്റെ ജോത്സ്യനുണ്ടല്ലോ; ഹി ബിലോങ്ങ്സ് റ്റു ദ് വെൽ നോണ്‍ പാടൂർ ലൈനേജ്! മാത്രല്ല ഹി ഈസ് എ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കെമിസ്ട്രി! ഇന്റലിജെന്റ് ആൻഡ് സ്മാർട്ട് യങ്ങ് മാൻ. കവടിയുരുട്ടി കണ്ണടച്ച് ധ്യാനശ്ലോകങ്ങൾ ചൊല്ലുമ്പൊ ആ മുഖത്തെ ഡിവൈൻ റേഡിയൻസ് ഒന്ന് കാണണ്ടത് തന്ന്യാ!."
"ങ്ഹും. അതങ്ങിനെയിരിക്കട്ടെ. അറിയേണ്ട മറ്റു കാര്യങ്ങളുമുണ്ടല്ലോ. മകൾ എന്ത് ചെയ്യുന്നു?."
"ഓ!. ജാതകവിശേഷത്തിനെടേല് ഞാനതങ്ങു വിട്ടു പോയി. മകള് എംടെക്കാണ് . ഇലക്ട്രോണിക്സിൽ. ലെക്ചറർ പണിക്ക് പോസ്റ്റ് ഗ്രാജുവേറ്റുകളെ തേടി സ്വാശ്രയ കോളേജുകാര് നാടു മുഴുവൻ ഓടി നടക്കണ കൂട്ടത്തില് ഇവിടേം വന്നിരുന്നു. അമ്പത് തരാം എഴുപത്തഞ്ചു തരാം എന്നൊക്കെയായിരുന്നു ഓഫർ. നാട്ടിലന്നെ ഇത്രയും ശമ്പളം കിട്ട്വാന്നു പറഞ്ഞാൽ; ഇറ്റ്സ് എ ബിഗ് ബിഗ് തിംഗ്. പക്ഷെ അവൾക്കു ഒരേ ഒരു വാശി. വാദ്ധ്യാരുദ്യോഗം വേണ്ടേ വേണ്ട. നാട്ടില് നിക്കണന്നൂല്ല്യ. ഷി പ്രിഫേഡ് സോഫ്റ്റ്‌വേർ ആൻഡ് സ്ട്രെയിറ്റ് എവേ ജോയിൻഡ് ഇൻഫോസിസ്. ഓഫ് കാമ്പസ് സെലക്ഷനായിരുന്നു."
"പഠിച്ചതൊക്കെ?."
"ബീട്ടെക്കിന് ഒറ്റപ്പാലം എന്നെസ്സെസ്സില്. പോസ്റ്റ് ഗ്രാജുവേഷൻ ട്രിച്ചി എൻഐടിയിൽ. സ്കൂൾ പഠനൊക്കെ ഡെല്ലി പബ്ലിക് സ്കൂളിൽ."
"എത്ര കൊല്ലായി ജോല്യായിട്ട്?."
"അഞ്ച്. ഷി ജോയിൻഡ് ഇൻഫി ഇൻ ടു തൌസന്റ് ഏയ്റ്റ്. ഇപ്പോള്‍ ടീം ലീഡാണ്. രണ്ടു കൊല്ലം സ്റേറ്റ്സിലാർന്നു. ചിക്കാഗോ."
"ഇപ്പൊ എവട്യാ?."
"ചെന്നൈല്. അവൾടെ അമ്മാമന്റെ കൂട്യാ താമസം. അമ്മാമൻ മിസ്സിസ്സിന്റെ അനിയൻ. അയാൾ അവടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യൽ ഏജീയെമ്മാണ്. ഹീ ഈസ് ജസ്റ്റ് തേർട്ടി ഫൈവ്. പ്രൊബേഷണറി ഓഫീസറായി കേറീതാണ്. മിസ്സിസിന്റെ തറവാട് പാലക്കാട്ട് നെന്മാറയിലാ. അറിയില്ലേ; നെന്മാറ?. ഫേമസ് ഫോർ ഫയർ വർക്സ്?. വെടിക്കെട്ട് വെടിക്കെട്ട്?."
"അറിയാം. നെന്മാറ വല്ലങ്ങി വേല. ഞാനതിനൊക്കെ പോയിട്ടുണ്ട് പണ്ട്."
"ഓഹോ!. ദാറ്റ്സ് ഗ്രേറ്റ്!. മിസ്സിസ് അവടത്തെ വളരെ പുരാതനമായ തറവാട്ടില്യാ. പണ്ട് കൊല്ലിനും കൊലക്കും വരെ അധികാരള്ള തറവാടാർന്നു! ആ കഥയൊന്നും ഇപ്പൊ പറയാൻ പാടില്ലല്ലോ! പിന്നെ, എന്റെ നേറ്റീവ് പ്ലേയ്സ് ഇവടെ തിരൂര് തന്നെ. തറവാട് ഭാഗം കഴിഞ്ഞു കിട്ടിയ സ്ഥലത്ത് വീട് വെച്ചിരിക്ക്യാ. ജസ്റ്റ് നിയർ ടു ദി ഫേമസ് തുഞ്ചൻപറമ്പ്. തുഞ്ചൻപറമ്പിലൊക്കെ ഇപ്പൊ ഗ്രാൻഡ് സെറ്റപ്പാണ്!"
"സാറിന് ഒരു മകളേയുള്ളൂ?."
"നോ നോ നോ. അവൾക്ക് ഒരേട്ടനുണ്ട്. വിശാൽ. അയാളും സോഫ്റ്റ് വേർ പ്രോ തന്നെ. മൈക്രോസോഫ്റ്റിൽ. ഇപ്പോൾ ന്യൂയോർക്കിലാണ്. മാരീഡ് ടു നിഷ. കണ്ണൂരാണ് വൈഫ് ഹൗസ് . ചിറയ്ക്കലെ പേരും പെരുമയുമുള്ള നമ്പ്യാർമാരാണ്. നൈസ് പീപ്പിൾ. ട്ടോ മിസ്റ്റർ വിജയൻ നായർ, ഈ പത്രങ്ങളൊക്കെ വായിച്ച് നമ്മള് മനസ്സിലാക്ക്യേ പോല്യൊന്നുമല്ല കണ്ണൂക്കാര് ! ദേയാർ ബേസിക്കലി കൈൻഡ് ആൻഡ് മാഗ്നാനിമസ്."
"ഒന്ന് ചോദിക്കാൻ വിട്ടുപോയി. മകൾക്ക് വയസ്സെത്ര്യായി?"
"ജസ്റ്റ് ട്വന്റി സെവൻ മിസ്റ്റർ വിജയൻ നായർ. വിവാഹം എന്ന് പറഞ്ഞാ അവളെപ്പഴും ഒഴപ്പും. പിന്ന്യാവട്ടെ പിന്ന്യാവട്ടെ എന്നാണ് സ്റ്റാൻഡ്. വല്ലാത്തൊരു ടൈപ്പാണപ്പാ ഈ ന്യൂ ജെനറേഷൻ കുട്ടികള്. പഠിപ്പ് കഴിഞ്ഞാ ഉടൻ ഒരു ജോലി തരാക്ക്വാ, അഞ്ചാറു കൊല്ലം അടിച്ചു പൊളിച്ച് സെലിബ്രേറ്റ് ചെയ്യ്വാ, എന്നിട്ട് വിവാഹം. ഇതാണ് ട്രെൻഡ്. അങ്ങിനെ നോക്കുമ്പോ ട്വന്റി സെവൻ ഈസ് നോട്ട് ദാറ്റ് ലേറ്റ്. പിന്നെ മിസ്റ്റർ നായരുടെ മകനുമായല്ലോ ഇരുപത്തെട്ട്!."
"ങ്ഹും ശരി. അപ്പോ വളരെ സന്തോഷം സർ. എന്തായാലും ഇക്കാര്യം ഞങ്ങളൊന്ന് ആലോചിക്കട്ടെ. വിരോധമില്ലെങ്കിൽ മകളുടെ പ്രൊഫൈൽ ഐഡി ഒന്ന് തരാമോ? ."
"വൈ നോട്ട് മിസ്റ്റർ നായർ. പിന്നെ, ജാതകസ്ഥിതി ഇത്രയ്ക്ക് മെയിഡ് ഫോർ ഈച് അദർ ആയ സ്ഥിതിക്ക് മറ്റു കാര്യങ്ങളൊന്നും നോക്ക്വേ വേണ്ടാന്നാ ഡെല്ലീല് റെയിൽവേ മിനിസ്ട്രീല് ജോയിന്റ് ഡയരക്ട്ടറായ എന്റെ ബ്രദർ ഇൻ ലോ പറഞ്ഞത്. എന്നാലും അങ്ങന്യല്ലല്ലോ. അറിയേണ്ടതൊക്കെ മ്യൂച്വലി അറിയണ്ടേ. ധൃതിയൊന്നൂല്ല്യ ഞങ്ങൾക്ക്. വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ലല്ലോ. എന്നാലും കഴിയുന്നത്ര വേഗത്തിൽ ഒരു തീരുമാനം അറിയിച്ചാൽ വീ വിൽ ബി ഹാപ്പി. ഓക്കേ?"
"ശരി സർ. അപ്പോൾ പിന്നെ ബന്ധപ്പെടാം."
"ഷ്വർ മിസ്റ്റർ നായർ. സോ, ബൈ ഫോർ നൗ. ടേക്ക് കെയർ. ഗോഡ് ബ്ലസ് യു മൈ ഡിയർ ഫ്രന്റ്."
"താങ്ക് യു ."
സ്റ്റേജ് രണ്ട്
"അപ്പോ, ടോ ഇനി എന്താ വേണ്ട് ?"
"എനിക്ക് ദോഷൊന്നും തോന്നീല്ല്യ ട്ടോ. കുട്ട്യേ കാണുമ്പോ തരക്കെടൊന്നൂല്ല്യ. നല്ല ഐശ്വര്യണ്ട്. പിന്നെ, ഉയർന്ന വിദ്യാഭ്യാസം, നല്ല ജോലി, ചുറ്റുപാടും മോശല്ല്യ. പിന്നെന്താ? ഒത്തൊരു ജാതകം കിട്ടീതന്നെ അങ്ങേര് പറഞ്ഞ പോലെ വല്ല്യേ ഭാഗ്യം തന്ന്യാ!. ഇത് വിട്ടു കളഞ്ഞാ വേറൊന്നു ചേർന്നു കിട്ടാൻ എളുപ്പല്ല ട്ടോ."
" പക്ഷെ അങ്ങേരുടെ പത്രാസ് ..."
"പത്രാസാന്ന് ആരാ പറഞ്ഞെ? ഇല്ല്യാത്തതൊന്നും പറഞ്ഞിട്ടില്ലിലോ. തൃക്കണ്ടിയൂരിലെ സുഹൃത്ത് അന്വേഷിച്ചപ്പോ പറഞ്ഞതൊക്കെ ശര്യന്ന്യാന്നല്ലേ അറിഞ്ഞത് ? പിന്നെ മദ്രാസിൽ അന്യേൻ അന്വേഷിച്ചപ്പോ കുട്ടീം കൊഴപ്പല്ല്യാന്നറിഞ്ഞില്ല്യെ? മോൻ വിളിച്ച് സംസാരിക്ക്യേം ചെയ്തു കുട്ട്യോട് . അവന് ഇഷ്ടായീച്ചാ പിന്നെന്താ? ഇനി നേരിട്ട് കാണ്വാന്ന്ള്ള ഫോർമാലിറ്റീം കൂട്യല്ലേള്ളൂ."
"അടുത്തേന്റെ പിന്നത്തെ ഞായറാഴ്ച ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. ഇനീപ്പോ കൂടുതല് ആലോചിക്കണ്ട അല്ലെ?."
"അന്വേഷണത്തില് നല്ലതാന്ന് അറിഞ്ഞ സ്ഥിതിയ്ക്ക് ഇനീപ്പോ സംശയിക്കണ്ടാന്നേയ് ."
സ്റ്റേജ് മൂന്ന്
"ഹലോ മിസ്റ്റർ ശിവദാസ് മേനോനല്ലേ"
"യെസ് യെസ്. ഗുഡ് മോണിംഗ് മിസ്റ്റർ വിജയൻ നായർ. ഐ വോസ് എക്സ്പെക്റ്റിങ്ങ് യോർ കോൾ. ദെൻ വാട്ട്സ് യോർ പ്ലാൻ? ഞായറാഴ്ച എപ്പോഴാണ് വരുന്നത്? രാവിലെയോ ഉച്ചതിരിഞ്ഞോ?"
"ഞങ്ങൾ രാവിലെ വരാനാണ് ഉദ്ദേശിക്കുന്നത്."
"നൈസ്. ആൻഡ് അറ്റ് വാട്ട് ടൈം ?"
"ഒരു പത്തു മണി?"
"ഒരു മണിക്കൂർ നീട്ടുന്നതിൽ വിരോധമുണ്ടോ? ഐ മീൻ ലെവനോക്ക്ലോക്?. ഞങ്ങൾക്ക് ചമ്രവട്ടം ശാസ്താക്ഷേത്രത്തിൽ ഒരു വഴിപാടുണ്ട്. രാവിലെ പോയി എല്ലാം കഴിഞ്ഞു വരുമ്പോൾ സമയമെടുക്കും. അതോണ്ടാ."
"വിരോധല്ല്യ. എങ്കിൽ ഞങ്ങൾ ഒരു പതിനൊന്നു മണിക്കു വരാം."
"ഓക്കെ. ദാറ്റ്‌സ് കണ്‍വീനിയന്റ്. പതിനൊന്നു മണി ഷാർപ് ആയിരിക്കൂലോ?."
"തീർച്ചയായും."
"ഗുഡ്. കാരണം; പന്ത്രണ്ടു മണിക്ക് ഞങ്ങൾക്ക് മറ്റൊരിടം വരെ പോകാനുണ്ട്. തിരുന്നാവായയിലുള്ള മിസ്സിസ്സിന്റെ അനിയത്തിയുടെ പേരക്കുട്ടീടെ ചോറൂണാണ്. ഗുരുവായൂരിൽ വെച്ചിട്ടാണ്. ഈ വിശേഷം കാരണം ചടങ്ങിനൊന്നും ഞങ്ങൾ പോകുന്നില്ല. വീട്ടിൽ സദ്യക്ക് പാകത്തിന് എത്താമെന്ന് പറഞ്ഞിരിക്ക്യാണ്. എല്ലാം വേണമല്ലോ മിസ്റ്റർ നായർ."
"പിന്നെ പിന്നെ; അതൊന്നും ഒഴിവാക്കാനാവില്ലല്ലോ."
"യെസ്. പിന്നേ ഞായറാഴ്ച നിങ്ങൾ പുറപ്പെടുമ്പോൾ ഒന്ന് വിളിക്കണേ. ഇടയ്ക്ക് മറ്റു പരിപാടികളും വന്നു പെട്ടതുകൊണ്ട് ഇക്കാര്യത്തിൽ പർട്ടിക്കുലർലി ഒന്ന് അലേർട്ട് ആവണലൊ?. ബൈ ദ് ബൈ മകൻ എന്നു വരും?"
"അവൻ തലേ ദിവസം വരും. ശനിയാഴ്ച. തിങ്കളാഴ്ച വെളുപ്പിന് മടങ്ങും."
"ഗുഡ്. മകള് ഒരാഴ്ച്ച മുൻപ്, ഐ മീൻ നെക്സ്റ്റ് സാറ്റർഡേ വരും. വിക്ട്ടോറിയേല് ലെക്ച്ചററായ അവൾടെ ഒരു പാലക്കാട്ടുകാരി ഫ്രന്റിന്റെ മാര്യേജ് ആണ് സണ്ടേ. അത് കഴിഞ്ഞാൽ ഒരാഴ്ച വീട്ടിൽ തന്നെ. തൃശ്ശൂരും എറണാകുളത്തും കാലിക്കറ്റും ഉള്ള അവൾടെ കുറെ ഫ്രന്റ്സ് പല ദിവസങ്ങളിലായി വരുന്നുണ്ടത്രേ വീട്ടിലേക്ക്. നമുക്കിനി വേറെ ഒന്നും സംസാരിക്കാനില്ലല്ലോ മിസ്റ്റർ നായർ?"
"ഇല്ല്യ. അപ്പൊ ശരി. ഞായറാഴ്ച കാണാം."
"ഓക്കേ മിസ്റ്റർ നായർ. ഓർമ്മേണ്ടലോ; ഞായറാഴ്ച ലെവനോക്ലോക്ക് ഷാർപ്. ബൈ."
സ്റ്റേജ് നാല്
"ഹലോ മിസ്റ്റർ വിജയൻ നായർ "
"ഹലോ "
"ഗുഡ് മോണിംഗ്. പുറപ്പെട്ടോ ?"
"ദാ കാറിൽ കയറുന്നു. "
"ഹ ഹ ഹ! ഞാൻ വിളിച്ചത് ജസ്റ്റ് ഇൻ ടൈം! ഇപ്പൊ സമയം എട്ടരയായി. ദെൻ ഒമ്പതര, പത്തര. ഓ സമയണ്ട്!. ന്നാലും ഒന്ന് സ്പീഡപ്പ് ചെയ്തോളു. കുറ്റിപ്പുറം-തിരുന്നാവായ റോഡ് ഇത്തിരി മോശാണ്. സമയെടുക്കും."
"വെഷമിക്കണ്ട. നമ്മൾ സമയത്തിനെത്തും."
"ഓക്കേ. പിന്നെ കുറ്റിപ്പുറത്തെത്ത്യാ ഒന്ന് വിളിക്കണേ!"
"ശരി."
"എനിക്ക് മനസ്സിലാവിണില്ല്യ. എന്താ അച്ഛാ അങ്ങേർക്കിത്ര ടെൻഷൻ? "
"ആള് നല്ല കണിശക്കാരനാ. എക്സ് മിലിട്ര്യല്ലേ."
"പാവം. അദ്ദേഹത്തിന് നല്ല ടെൻഷൻ കാണും മോനേ. ഏറെക്കാലം കാത്തിരുന്നിട്ട് എല്ലാം ചേർന്നൊന്നു വന്നതല്ലേ?."
സ്റ്റേജ് അഞ്ച്
"എന്നാ ഞങ്ങളെറങ്ങട്ടെ മേനോൻ. അപ്പോ പറഞ്ഞ പോലെ ഞങ്ങൾ ഓക്കേയാണ്. ഇനി നിങ്ങളുടെ തീരുമാനം അറിയിക്കുക."
"ഷ്വർ മിസ്റ്റർ നായർ. നാളെ കഴിഞ്ഞ് മറ്റന്നാൾ രാവിലെ വിളിക്കാം. ദെൻ വീ കാൻ ഗോ ഫർദർ. ഓക്കേ.?"
"ശരി."
"ന്നാ ഞങ്ങളെറങ്ങിണില്ല്യ മിസ്സിസ് മേനോൻ. പിന്നെ കാണാം. എവടെ മോള്.?."
"മോളേ ഇങ്ങു വരൂ! ദാ രമേഷിന്റെ അമ്മ വിളിക്കുന്നു. അവരെറങ്ങ്വായി. "
"അപ്പോ ശരി മോളേ ഞങ്ങളെറങ്ങട്ടെ . "
"ശരി അമ്മേ ."
"ഹായ് വിജിത, ബൈ!. "
"ബൈ രമേഷ്.!"
സ്റ്റേജ് ആറ്
"അതേയ്! അവരിന്നു വിളിക്കാന്നല്ലേ പറഞ്ഞത്. ഇത് വരെ വിളിച്ചില്ലിലോ?. മണി നാലായി ."
"സമാധാനിക്ക്യാ. ഇനിയും സമയണ്ടലോ."
"വല്ല്യേ കണിശവും ചിട്ടേം ഉള്ളാളല്ലേ മേനോൻ. രാവിലെ വിളിക്കാന്ന് പറഞ്ഞിട്ട്."
"വിളിക്കും. ഇപ്പൊ ടെൻഷൻ തനിക്കായോ?"
"പിന്നെ ടെൻഷൻ ഇല്ല്യാണ്ടിരിക്ക്വോ? എത്ര കാലായിട്ടാ ഒന്ന് ശരിയായി വന്നത് !."
സ്റ്റേജ് ഏഴ്
"ഹലോ, ഗുഡ് ഈവനിംഗ് മിസ്റ്റർ വിജയൻ നായർ."
"നമസ്കാരം മേനോൻ. പറയൂ."
"അയാം റിയലി സോറി മിസ്റ്റർ വിജയൻ നായർ. രണ്ടു കാര്യത്തിന്. ഒന്ന്, ഐ കുടിന്റ്റ് കോൾ യു ഇൻ ദ് മോണിംഗ് ആസ് പ്രോമിസ്സ്ഡ്. പോസിറ്റീവ് ഓർ നെഗറ്റിവ് ഉള്ള കാര്യം സമയത്തിന് അറിയിക്കുന്നതല്ലേ മര്യാദ . അതെനിക്ക് സാധിച്ചില്ല്യ. കഴിഞ്ഞ രണ്ടു ദിവസോം ഇന്നുമായി ഞാൻ വല്ലാത്ത തെരക്കിലാർന്നു."
"ഓ അത് സാരമില്ല. എപ്പോഴായാലെന്താ. മേനോൻ പറഞ്ഞപോലെ വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ലല്ലോ?."
"തങ്ങും മിസ്റ്റർ വിജയൻ നായർ. അതാണെന്റെ രണ്ടാമത്തെ അപ്പോളജി!."
" മിസ്റ്റർ മേനോൻ !?."
"വെഷമണ്ട്. എന്നാലും സ്ട്രെയിറ്റ് എവേ പറയാം മിസ്റ്റർ നായർ. കൊള്ളാവുന്ന വേറെയും ആലോചനകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്ന കൂട്ടത്തിൽ ഒരു ബെറ്റർ കേസുമായി ഞങ്ങൾ വല്ലാതെ മുന്നോട്ട് പോയി. അതുകൊണ്ട് ഐ റിഗ്രറ്റ് വീ കുടിന്റ്റ് അക്കമഡേറ്റ് ദിസ് പ്രോപ്പോസൽ. എനി വേ എന്റെ മകൾക്ക് ചേർന്നൊരു ലൈഫ് പാർട്ട്ണറെ കണ്ടെത്താൻ സഹകരിച്ചതിന് അയാം താങ്ക്ഫുൾ റ്റു യു മിസ്റ്റർ നായർ. പിന്നെ ഫ്രൻഷിപ്പ് എന്നും ഫ്രൻഷിപ്പ് തന്നെ . അതിനു മാറ്റണ്ടാവില്ല്യ ട്ടോ. വീ വിൽ ഓൾവേയ്സ് റിമെയിൻ ബെസ്റ്റ് ഫ്രൻസ്!. ആൻഡ് ഐ വിഷ് ഓൾ ദ് ബെസ്റ്റ് റ്റു യുവർ സണ്‍ ഇൻ ഹിസ് സേർച്ച് ഫോർ എ സ്യൂട്ടബിൾ ബ്രൈഡ്. താങ്ക്യൂ മിസ്റ്റർ നായർ. ഗോഡ് ബ്ലെസ് യു. ബൈ."
സ്റ്റേജ് എട്ട്
"എന്താ മേനോൻ പറഞ്ഞേ?."
" വരാനിരുന്നത് വഴീല് തങ്ങീന്ന്!."
"തെളിച്ചു പറയൂന്നേ!."
"ഒരു ഇന്റർവ്യൂവിനാണ് നമ്മൾ പോയതെടോ. പോസ്റ്റിലേക്ക് പട്ടാളം ഫിറ്റിൽ ഫിറ്റായ മറ്റൊരു കാൻഡിഡേറ്റിനെ റിക്രൂട്ട് ചെയ്തു. ഷോർട്ട് ലിസ്റ്റിലെ ഹതഭാഗ്യരെ വണ്‍ ബൈ വണ്‍ ആയി റിസൽട്ട് അറിയിച്ചുകൊണ്ടിരിക്കുകയാണ്. വിത്ത് ഡീപ് റിഗ്രറ്റ് ആൻഡ് എംബെഡഡ് ബെസ്റ്റ് വിഷസ് ! ഡൂ യൂ ഫോളോ മീ മിസ്സിസ് വിജയൻ നായർ?."
"ഈശ്വരാ...!."
*****************************