പ്രാർത്ഥന
എൺപതുകളുടെ ആദ്യപാദം. പുറനാട്ടുകര ആശ്രമം സ്കൂളിൽ അടാട്ട് പഞ്ചായത്ത് കലോത്സവം നടക്കുകയാണ്. കലാമത്സരത്തിലെ മുന്തിയതും വാശിയേറിയതുമായ ഇനം നാടകമായിരുന്നു. വാശി മൂത്ത് തല്ലുമാലയണിയുന്ന മത്സരം.
നാടകാചാര്യനായ ശ്രീ.ജി.ശങ്കരപ്പിള്ള നയിച്ചിരുന്ന സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളുടെ ഒരു ലാബറട്ടറി എന്നു വിശേഷിപ്പിക്കാമായിരുന്നു കലോത്സവത്തിലെ നാടക മത്സരം. നടനും തിരക്കഥാകൃത്തുമായിരുന്ന പി.ബാലചന്ദ്രൻ, അഹമ്മദ് മുസ്ളിം, ശിവാനന്ദൻ, അഷ്റഫ്, സുനിൽ കൊട്ടാരക്കര, ദിലീപ്, രാജേന്ദ്രൻ തായാട്ട്, ഉണ്ണികൃഷ്ണൻ നെല്ലിക്കാട് തുടങ്ങി പിന്നീട് പ്രഗത്ഭരായ നാടക വിദ്യാർത്ഥികളായിരുന്നു ഗവേഷകർ. ബ്ളൂ സ്റ്റാർ മരതക പുറനാട്ടുകര, ആർട്സ് & സ്പോർട്സ് ക്ലബ്ബ് പുറനാട്ടുകര, നാടകകൃത്തായിരുന്ന രാജ് തോമസിന്റെ അമ്പിളി തിയ്യറ്റേഴ്സ് അടാട്ട്, മഹാ നടനായ ഗോപാലൻ അടാട്ടിന്റെ ആർട്സ് & സ്പോർട്സ് ക്ലബ്ബ് അടാട്ട് തുടങ്ങി വിവിധ കലാസമിതികൾക്കുവേണ്ടി വർഷം തോറും മാറി മാറി അവർ നാടകം ചെയ്തു പോന്നു. ശങ്കരപ്പിള്ള, കാവാലം, പി.എം. താജ്, സാമുവൽ ബക്കറ്റ്, യൂജിൻ അയനെസ്ക്കോ, ഴാങ്ങ് ഴെനെ, ബെർതോൾട് ബ്രെഹ്ത് എന്നിവർക്കൊപ്പം രചനയിൽ അന്നു മുതൽ തന്നെ പ്രശസ്തനായിരുന്ന ബാലചന്ദ്രന്റെ നാടകങ്ങളും (തുടി, മകുടി, പാവം ഉസ്മാൻ മുതലായവ)അരങ്ങു വാണു.
കൃത്യമായി ഓർമ്മയില്ല, 1981ൽ ആണെന്നു തോന്നുന്നു, ആ വർഷം നാടകമത്സരം വിധി നിർണ്ണയിക്കാൻ എത്തിയത് ഭരത് പ്രേംജി, എമ്മാർബി, രാഘവൻ നമ്പ്യാർ എന്നിവരടങ്ങുന്ന പ്രഗത്ഭരുടെ പാനലായിരുന്നു. മത്സരം തുടങ്ങി അര മണിക്കൂർ സമയമുള്ള സുഗ്രഹ ദുർഗ്രഹ സമ്മിശ്രമായ നാടകങ്ങൾ ഓരോന്നായി രംഗത്ത് അവതരിപ്പിച്ചു കടന്നു പോയി.
ഒരു പരീക്ഷണ നാടകം കഴിഞ്ഞു കർട്ടൻ വീണ ഇടവേള. സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും ഉത്സവക്കമ്മിറ്റിക്കാരനുമായിരുന്ന അശോകൻ പുറനാട്ടുകര ഇടനേരം ചായയുമായി ജൂറിമാർക്കരികിലേക്ക് എത്തി. ഫ്ലാസ്ക്കിൽ നിന്ന് മേശയിൽ വെച്ച ഗ്ലാസിലേക്ക് ചായ പകരുമ്പോൾ അശോകൻ പ്രേംജിയോട് ചോദിച്ചു:
"നാടകം എങ്ങിനെ പോകുന്നു ജീ?"
പ്രേംജിയിലെ പ്രേമം റദ്ദാക്കി ജീയിലൊതുക്കാവുന്ന അടുപ്പം അവർക്കിടയിലുണ്ടായിരുന്നു.
അശോകൻ പറഞ്ഞത് കേട്ടയുടൻ മേശയിൽ കുത്തിയ കൈകളിൽ മുഖം മറച്ചിരുന്ന പ്രേംജി പെട്ടെന്ന് കസേരയിലേക്ക് ചാഞ്ഞു. പിന്നെ കൈകൾ രണ്ടും ഇരുവശത്തേക്ക് നിവർത്തി പത്തികൾ മലർത്തി ദൃഷ്ടി മേലോട്ടുയർത്തി പ്രാർത്ഥിച്ചു :
"എന്നിക്കിതൊക്കൊന്ന് മനസ്സിലാക്കിത്തരണേ!."
സുഹൃത്തായിരുന്ന അശോകൻ പറഞ്ഞ കഥയാണിത്.
എന്തേ ഇതിപ്പോൾ ഓർക്കാൻ? ഒന്നൂല്ല്യ, ഒരു ന്യൂ ജെൻ സിൽമ കണ്ടു ഇന്നലെ. കേശമ്മാവന് കാശിക്ക് പോകാൻ സമയായി എന്നു തോന്നി അത്രന്നെ!
Like
Comment
Share