പിറന്നാൾ ചിന്തകൾ
"ബാലകൃഷ്ണാ, നമുക്കൂണു കഴിക്കാം?."
"അയ്യോ വേണ്ട."
സുഹൃത്തിൻ്റെ വീട്ടിൽ സൌഹൃദ സന്ദർശനത്തിനു പോയതായിരുന്നു ചേട്ടൻ. സംസാരിച്ച് സമയം മറന്ന് ഉച്ചയായപ്പോൾ സുഹൃത്തും ഭാര്യയും വിട്ടില്ല.
പലതും പറഞ്ഞ് ഊണു കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സുഹൃത്തിൻ്റെ ഭാര്യ ചോദിച്ചു:
"ബാലഷ്ണൻ്റെ നാളേതാ?."
"ഉത്രട്ടാതി."
"മാസം?."
"ചിങ്ങം."
"അ: അത് നന്നായി!. അപ്പൊ ഇന്നല്ലേ ബാലഷ്ണൻ്റെ പെറന്നാള്?."
"ഓഹോ."
ചേട്ടൻ നിസ്സംഗൻ.
"ബാലകൃഷ്ണൻ മറന്നു പോയതാണോ അതോ.... "
സുഹൃത്ത് വല്ലാതായി.
"അതെ. പതിവുപോലെ."
"ഹ ഹ ഹ!. അപ്പൊ ഇദ് സ്ഥിരം പരിപാട്യാല്ലേ! സാരല്ല്യ പെറന്നാള് മറക്കണത് നല്ലതാന്ന് പറയാറ്ണ്ട്."
"മറന്നത് വെറും പെറന്നാളല്ല; അറുപതാം പെറന്നാളാ. എരട്ടി ഗുണം."
ചേട്ടൻ അപ്പോഴും നിർമ്മമൻ.
"ഓ... ഗോഷ്!. ബാലകൃഷ്ണാ സോറി, വല്ല്യൊരൊക്കേഷൻ.."
"ഏയ് അത് സാരല്ലിടോ. ഷഷ്ടിപൂർത്തി തൻ്റെ വീട്ടിലാഘോഷിച്ചൂന്ന് കൂട്ട്യാ മതി. പായസം വെളമ്പിക്കോളൂ."
:
:
:
:
മൂത്തോൻ അറുപതാം പിറന്നാളും മറന്നു എന്ന വിവരം കിട്ടിയപ്പോൾ അമ്മ ദീർഘനിശ്വാസമിട്ടു.
"ഇങ്ങനൊരു കുട്ടി!. ഷഷ്ടിപൂർത്തി വരെ വല്ലോരടെ വീട്ടിലും ഉണ്ണാനാ അതിന് യോഗം!."
സപ്തതി
അശീതി
ശതാഭിഷേകം
നവതി
ഷഷ്ട്യാനന്തര പെരുന്നാളുകളും ചേട്ടൻ മറന്ന വിവരമറിയാൻ അമ്മക്ക് പക്ഷേ യോഗമുണ്ടായില്ല!.
പിറന്നാളും തന്നെത്തന്നെ മറന്നും തൊണ്ണൂറ്റി മൂന്നിൻ്റെ പടി ചവിട്ടി ചേട്ടൻ ഇപ്പോഴും...
:
:
'ഫലശ്രുതി '
ചേട്ടന്റെ മറവികൾ അനിയന് ഊർജ്ജമാണ്. കൊപ്പക്കായ പുളിങ്കറിയും കോവയ്ക്ക പൊരിയലുമായി അറുപതു പോലെ എഴുപതാം പിറന്നാളും കെങ്കേമമാക്കാൻ വേറെ എവിടെനിന്നതു കിട്ടും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ