ഉറവിടം
വിളക്കും കാൽ കവലയിൽ തലേന്ന് ഇസ്തിരിയിടാൻ കൊടുത്തത് വാങ്ങി വരുമ്പോൾ നടുറോഡിൽ ഒരു പൊതിച്ച തേങ്ങ കിടക്കുന്നതു കണ്ടു!. അതെടുത്തൊന്നു കുലുക്കി നോക്കുമ്പോഴേക്കും ഒരു ബൈക്ക് അടുത്തു വന്ന് നിന്നു.
"മാഷേ അതെന്റ്യാ!"
തേങ്ങ വാങ്ങുമ്പോൾ അയാൾ ക്ഷമാപണം പോലെ പറഞ്ഞു:
"പ്ലാസ്റ്റിക്ക് സഞ്ചീലാക്കി സൈഡില് തൂക്ക്യേർന്നതാ. സൈലൻസറിമ്മിര്ന്ന് സഞ്ചി ഉരുകീതറിഞ്ഞില്ല്യ. ഒക്കൂർന്നു പോയി."
"അയ് അപ്പൊ നാള്യേരം വേറേണ്ടാർന്ന്വോ?"
"അഞ്ചണ്ണം. ഓരോന്നായി പർക്കി വര്വാ. ഒരെണ്ണങ്കൂടീണ്ട്."
"ന്നാ വേം പൊക്കോളോ."
അയാൾ താങ്ക്സ് പറഞ്ഞ് പോയി.
പഴയ അമളികൾ ആവർത്തിക്കാതിരുന്നതിൽ ഞാൻ സ്വയം അഭിനന്ദിച്ചു.
പഴയ അമളികൾ...
ഓർമ്മകളുടെ പൊതിച്ച തേങ്ങകൾ വിട്രിഫൈഡ് ടൈൽ ഫ്ലോറിൽ ഉരുട്ടി വിട്ടപോലെ മനസ്സിൽ വന്നിടിച്ച് കൂന കൂടുന്നു....
പണ്ട്, കൃത്യമായി പറഞ്ഞാൽ 1977 ൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയെഴുതാൻ തലസ്ഥാനത്ത് പോയത്...
കരമനയിലുള്ള അമ്മാമന്റെ മകളുടെ വീട്ടിൽ താമസിച്ചത്...
കസിന്റെ ഭർത്താവിന്റെ മരുമകനും നാട്ടുകാരനുമായ സുഹൃത്തും സുഹൃത്തിന്റെ സുഹൃത്തുക്കളുമടക്കം നാലു പേർ പരീക്ഷത്തലേന്ന് രാത്രി കോളനി ഇടവഴികളിലൂടെ കുറെ ദൂരം ചുറ്റിക്കറങ്ങാൻ പോയത്....
മലയാറ്റൂർ രാമകൃഷ്ണന്റെ വീട് കണ്ടത്...
പാതിരാത്രി തിരിച്ചുവരവിൽ പൊതിച്ച ഒരു മുഴു നാളികേരം ടാറിട്ട വഴിയിൽ കിടക്കുന്നതു കണ്ടത്...
അതിന്റെ റിഫ്ലക്സായി മുജ്ജന്മ ശാപം മൂലമോ എന്തോ മതിലരികിലുള്ള തെങ്ങിൻ തലപ്പിലേക്ക് ഞാനൊന്നു നോക്കിപ്പോയത്...
അതു കണ്ട് മറ്റു മൂന്നു പേരും ആർത്തും തലയറഞ്ഞും ചിരിച്ച് എന്നെ ആക്കിയത്...
ബഹളം കേട്ട് കോളനിയുടെ ചുറ്റുവട്ടത്തുള്ള വീടുകളിലെല്ലാം വിളക്കു തെളിഞ്ഞത്....
"ആരാ എന്താ?" ചോദ്യങ്ങൾക്ക് "തേങ്ങ തേങ്ങ " എന്നു വിളിച്ചു പറഞ്ഞ് ഞങ്ങൾ കുത്തനെ വിട്ടത്....
കൃത്യം ഒരു സംവത്സരത്തിനു ശേഷം ഒരു നാളികേരാന്തിക്ക് തന്നെ (സെപ്തംബർ 2 ) കേന്ദ്ര പൊതുമരാമത്ത് വകുപ്പിലേക്ക് നിയമനക്കത്ത് ലഭിച്ചത്...
ഇല്ല... ഒന്നും പൊട്ടച്ചു പോയിട്ടില്ല... സ്റ്റിൽ ഫ്രഷ്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ